തദ്ദേശ സ്വയംഭരണ- പൊതുമരാമത്തു വകുപ്പുകൾ 7,602 കി.മി. റോഡ് പുനർനിർമ്മിച്ചു. തകർന്ന 4,429 കിലോമീറ്റർ റോഡിന്റെ നിർമ്മാണം പൊതുമരാമത്തു വകുപ്പിന് കീഴിൽ മാത്രം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തു. 656 കലുങ്കുകളും 127 പാലങ്ങളും പുനർനിർമ്മിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിൽ 16,954 കിലോമീറ്റർ റോഡിനാണ് കേടുപാടുകൾ ഉണ്ടായത്. ഇതിൽ ഭൂരിഭാഗവും ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. മുഴുവൻ പുനർനിർമ്മാണത്തിനായി 10,000 കോടി രൂപ ആവശ്യമാണ്. 3135 കോടി രൂപ വിവിധ ഫണ്ടുകളിലൂടെ റോഡിന്റെ നവീകരണത്തിനും പുനർനിർമ്മാണത്തിനുമായി ഇതിനകം വിനിയോഗിച്ചു. ഇതിനു പുറമെ നഗരകാര്യവകുപ്പ് 1,274 കിലോമീറ്റർ റോഡുകൾക്കായി 30 കോടി രൂപ ചെലവഴിച്ചു.
പത്തു ദിവസം കൊണ്ട് 25.6 ലക്ഷം വൈദ്യുതി കണക്ഷനുകൾ പുനഃസ്ഥാപിച്ചു. 5000 കി.മീ. വൈദ്യുതി ലൈൻ മാറ്റിസ്ഥാപിച്ചു. 16,158 ട്രാൻസ്ഫോർമറുകൾ പ്രവർത്തന സജ്ജമാക്കി. 19 പവർ സ്റ്റേഷനുകൾ 50 സബ് സ്റ്റേഷനുകളും കല്ലും മണ്ണും നീക്കി സാധാരണ നിലയിലാക്കി. മൂന്ന് ലക്ഷം മീറ്ററുകൾ മാറ്റി. സാങ്കേതിക വിദഗ്ധരും എൻജിനിയറിങ് വിദ്യാർഥികളും അയൽ സംസ്ഥാനങ്ങളിലെ വൈദ്യുതി ജീവനക്കാരും കെ.എസ്.ഇ.ബി.യോടൊപ്പം രാപകലില്ലാതെ പ്രയത്നിച്ചു. 820 കോടി രൂപയുടെ അടിസ്ഥാന സകാര്യങ്ങളാണ് കെ.എസ്.ഇ.ബി.ക്കു മഹാപ്രളയത്തിൽ നഷ്ടമായത്.
പ്രളയത്തിൽ വെള്ളമെടുക്കുന്നതിനുള്ള ജലാശയങ്ങൾ ചെളി മൂടിയും പൈപ്പുകൾ ഒഴുകിപ്പോയതുമടക്കമുള്ള കാരണങ്ങളാൽ ജലവിതരണ ശൃംഖലയിൽ വൻ നാശമാണ് ഉണ്ടായത്. തുടക്കത്തിൽ ആവശ്യമുള്ള ഇടങ്ങളിൽ സംസ്ഥാന ജല അതോറിറ്റി ടാങ്കറിൽ ശുദ്ധജലം എത്തിച്ചു. പ്രളയജലം ഇറങ്ങിയശേഷം ജലവിതരണ സംവിധാനം പൂർണമായും പുന:സ്ഥാപിച്ചു.